ഡാളസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോമലബാർ ഫൊറോനാ ദേവാലയമായ ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ വത്തിക്കാനിലെ മതാന്തര സംവാദ ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട് എത്തി.
കർദിനാളിന്റെ സന്ദർശനം ഇടവകയ്ക്കും പ്രവാസി സീറോമലബാർ വിശ്വാസിസമൂഹത്തിനും ചരിത്രപ്രധാനമായ നിമിഷമായി. ഡാളസ് വിമാനത്താവളത്തിലെത്തിയ കർദിനാളിനെ സഭാവിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വലിയ ജനാവലി ചേർന്ന് സ്വീകരിച്ചു.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ വരവേറ്റു. തുടർന്ന് ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കേരളീയ പാരമ്പര്യത്തിന്റെ ഭാഗമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കർദിനാളിന് ഔദ്യോഗിക സ്വീകരണം നൽകി.